ഒരു ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലും പഠിക്കാതെ, ആരെയും അസിസ്റ്റ് ചെയ്യാതെ പ്രേക്ഷകരെ മലയാളത്തിലെ എക്കാലത്തെയും മികച്ച ടൈം ലൂപ്പ്, ടൈം ട്രാവല്‍ കാഴ്ചകളുടെ വിസ്മയവനത്തിലെത്തിക്കുകയാണ് സംഭവം അധ്യായം ഒന്നിലൂടെ സംവിധായകന് ജിത്തു സതീശന് മംഗലത്ത്.
ജിത്തു കഥയെഴുതി സംവിധാനംചെയ്ത "സംഭവം’ എന്ന ഷോര്‍ട്ട് ഫിലിമില്‍ നിന്നാണ് ഈ സിനിമയുടെ പിറവി. അസ്കര്‍ അലി, വിനീത്കുമാര്‍, സിദ്ധാര്‍ഥ് ഭരതന്, അസീം ജമാല്‍, സെന്തില്‍കൃഷ്ണ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം മേക്കിംഗ് മികവില്‍ മഹാസംഭവമാവുകയാണ്.
"മിസ്റ്ററി ഫാന്റസി ത്രില്ലര്‍ ഇഷ്ടപ്പെടുന്നവര്‍ക്കുള്ള സിനിമയാണിത്. തിയറ്ററില്‍ തന്നെ അനുഭവിച്ചറിയണം. ആ രീതിയിലാണ് ഇതിന്റെ ശബ്ദവും ദൃശ്യങ്ങളുമൊക്കെ ഒരുക്കിയിട്ടുള്ളത്’-ജിത്തു പറയുന്നു.
സിനിമയിലെ തുടക്കം..?
ഏഴു വര്‍ഷമായി സിനിമയിലെത്താനുള്ള ശ്രമങ്ങളിലായിരുന്നു. ബാങ്കിംഗ് മേഖലയിലായിരുന്നു ജോലി. അക്കാലത്തുതന്നെ സംവിധാന സഹായിയാകാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കഥകളുമായി പല നിര്‍മാണക്കമ്പനികളെയും സമീപിച്ചു. സിനിമയിലേക്കുള്ള ചവിട്ടുപടി എന്ന രീതിയില്‍ ഷോര്‍ട്ട് ഫിലിമുകള്‍ ചെയ്തുതുടങ്ങി.
അതിൽ "സംഭവം’ എന്ന ഷോര്‍ട്ട് ഫിലിം ശ്രദ്ധനേടി. അങ്ങനെ ഫഹദ് എന്ന നിര്‍മാതാവ് ഞങ്ങളെ സമീപിച്ചു. പല കഥകളും ചര്‍ച്ചയായി, അവസാനം "സംഭവ’ത്തിന്റെ തന്നെ വിപുലീകരിച്ച കഥ സിനിമയാക്കാന്‍ തീരുമാനിച്ചു. വാസ്തവത്തില്‍ സംഭവത്തിന്റെ ആശയം സിനിമയ്ക്കുവേണ്ടിത്തന്നെയായിരുന്നു. അതിന്റെ ഒരു ഭാഗമെടുത്താണു ഷോര്‍ട്ട് ഫിലിം ചെയ്തത്.
ഷോര്‍ട്ട് ഫിലിമില്‍ നിന്നു സിനിമയുണ്ടാക്കാനുള്ള ആത്മവിശ്വാസം..?
15 മിനിറ്റുള്ള സിനിമ എന്ന രീതിയിലാണ് ഞാന്‍ ഷോര്‍ട്ട് ഫിലിമിനെ കാണുന്നത്. അല്‍ഫോണ്‍സ് പുത്രന്റെ "നേരം’, പ്രദീപ് രംഗനാഥന്റെ "ലവ് റ്റുഡേ’എന്നിവയൊക്കെ ആദ്യം ഷോര്ട്ട്ഫിലിമുകളായിരുന്നു. അതുതന്നെയായിരുന്നു ആത്മവിശ്വാസം. കഥപറച്ചിലിന്റെ ഒരു ഘട്ടത്തില്‍ നിര്‍ത്തിവച്ച നിലയിലായിരുന്നു "സംഭവം’ ഷോര്‍ട്ട്ഫിലിം. ബാക്കി അറിയാനുള്ള ആകാംക്ഷ ആ സമയത്തുതന്നെ പ്രേക്ഷകരില്‍ നിന്നുണ്ടായി. അതു സിനിമയായി കാണണമെന്ന കമന്റുകളുമുണ്ടായി. അതൊക്കെ കണ്ടപ്പോള്‍ ഒന്നു ശ്രമിച്ചു നോക്കാമെന്നു തീരുമാനിച്ചു.
കഥാപശ്ചാത്തലം..?
കേരള-തമിഴ്നാട് അതിര്‍ത്തിലെ ഒരു വനപ്രദേശം. ആ കാടിനുള്ളില്‍ കയറിയവരാരും ഇതേവരെ ജീവനോടെ പുറത്തിറങ്ങിയിട്ടില്ല. കാണാതായ ഒരു തമിഴ്നാട് പോലീസ് ഉദ്യോഗസ്ഥനെ അന്വേഷിച്ച് മൂന്ന് കേരള പോലീസുകാര്‍ ആ വനത്തിലേക്കു പ്രവേശിക്കുന്നു. അന്വേഷണത്തിനിടെ അവര്‍ക്കു ടൈം ലൂപ്പ്, ടൈം ട്രാവല്‍ തുടങ്ങിയ വിചിത്ര പ്രതിഭാസങ്ങള്‍ നേരിടേണ്ടിവരുന്നു. ആ കാടിനുള്ളില്‍ എന്താണു സംഭവിക്കുന്നത് എന്നതിന്റെ ഉത്തരമാണു സിനിമ പറയുന്നത്.
കഥയിലേക്കു ടൈം ലൂപ്പ്, ടൈം ട്രാവല്‍ കൊണ്ടുവന്നത്..?
അത്തരം ജോണറിലുള്ള ചുരുളി, ട്രയാങ്കിള്‍, ടൈം ക്രൈംസ് തുടങ്ങിയ സിനിമകളും ഡാര്‍ക്ക്, ലോസ്റ്റ് എന്നീ സീരീസുകളുമൊക്കെ ഏറെയിഷ്ടമാണ്. അത്തരം ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ചുതന്നെ ചെയ്തതാണ്. ടൈം ട്രാവല്‍ ബ്രാഞ്ച് തിയറിയും ഇതില്‍ ഉപയോഗിച്ചിട്ടുണ്ട്.
കാസ്റ്റിംഗില്‍ ശ്രദ്ധിച്ചത്..?